കോട്ടയം: കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ ആരോഗ്യ സംരക്ഷണത്തിൽ ഏറെ പിന്നിലെന്ന് പഠന റിപ്പോര്‍ട്ട്. കോട്ടയം മഹാത്മാഗാന്ധി സർവകലാശാല നടത്തിയ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ-ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള മൂന്ന് വർഷത്തെ സമഗ്ര പഠനത്തിലാണ് ഇക്കാര്യമുള്ളത്. 2022 സെപ്റ്റംബർ മുതൽ 2025 സെപ്റ്റംബർ വരെയാണ് നടന്നത്. എല്ലാ ജില്ലകളിലുമായി 1,554 കുടിയേറ്റ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് പഠനം. ഭൂരിഭാഗം കുടിയേറ്റക്കാരും പശ്ചിമ ബംഗാൾ (28.8%), അസം (21.2%), ബിഹാർ (19.2%) എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ഇവരിൽ 83% പുരുഷന്മാരാണെന്നും പഠനം സൂചിപ്പിക്കുന്നു. കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും 18–27 പ്രായത്തിലുള്ള യുവാക്കളാണ്. അണുകുടുംബങ്ങളിൽ നിന്നുമാണ് കൂടുതൽ പേരും കുടിയേറുന്നത് എന്നത് ശ്രദ്ധേയമാണ്.
പകുതിയോളം (44.1%) പേർ നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്, മറ്റുള്ളവർ പ്ലൈവുഡ്, മത്സ്യബന്ധനം, നിർമ്മാണ മേഖലകളിൽ ജോലി ചെയ്തു വരുന്നവരാണ് . കുടിയേറ്റ തൊഴിലാളികളിൽ 50% ത്തിലധികം പേർ ആറുമുതൽ പന്ത്രണ്ടു പേരുമായി മുറികൾ പങ്കിട്ടു താമസിക്കുന്നവരാണെന്നും, 23% പേർ വളരെ മോശം താമസ സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ ശുചിത്വം ആശങ്കയായി തുടരുന്നു എന്നതാണ് 80% പേർക്ക് 20 മുതൽ 25 പേർ പങ്കിടുന്ന ടോയ്‌ലറ്റുകളെ ആശ്രയിക്കേണ്ടി വരുന്നതിൽ നിന്നും മനസിലാകുന്നത്. അതേസമയം 37% പേർക്ക് അവരുടെ ജോലിസ്ഥലങ്ങളിൽ ടോയ്‌ലറ്റ് സൗകര്യങ്ങളില്ല എന്നത് തൊഴിൽ സാഹചര്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യ പ്രശ്നത്തെ എടുത്തു കാണിക്കുന്നു.





























