കോന്നി : ലോക്ക് ടൗൺ മൂലം പല ജീവിതങ്ങളും വഴി മുട്ടിയപ്പോൾ തേനീച്ച വളർത്തലിൽ വിജയം കൊയ്യുകയാണ് അതുമ്പുംകുളം ഞള്ളൂർ നീറാകുളത്ത് വീട്ടിൽ നിജിൻ എന്ന ഇരുപത്തഞ്ച് വയസുകാരൻ. കുട്ടിക്കാലം മുതൽ തേനീച്ചകളോട് ഇഷ്ടമുണ്ടായിരുന്ന നിജിൻ സ്കൂൾ പഠന കാലത്ത് ചെറിയ രീതിയിൽ ആരംഭിച്ച തേനീച്ച കൃഷി ഇന്ന് നാനൂറ് തേനീച്ച പെട്ടികളുടെ ഉടമയാക്കി നിജിനെ മാറ്റിയിരിക്കുകയാണ്. അച്ഛൻ അജിധരന് ഉണ്ടായിരുന്ന തേനീച്ച കൃഷിയും ഈ മേഖലയിൽ നിജിന്റെ താല്പര്യം വർധിപ്പിച്ചു.
ആദ്യ സമയങ്ങളിൽ ഈച്ചപെട്ടികൾ വിലകൊടുത്ത് വാങ്ങിയിരുന്നുവെങ്കിൽ ഇപ്പോൾ സ്വന്തമായി തേനീച്ച പെട്ടികൾ നിർമിച്ചാണ് നിജിൻ കൃഷി നടത്തുന്നത്. വാങ്ങുന്ന പെട്ടികൾക്ക് ഗുണമേന്മ കുറവാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് സ്വന്തമായി പെട്ടി നിർമ്മിക്കാം എന്ന ആശയത്തിൽ നിജിൻ എത്തിയത്. ഇതിന് വേണ്ട എല്ലാ പിന്തുണയും അച്ഛൻ നൽകുകയും ചെയ്തു. ഇപ്പോൾ 1200 ഓളം തേനീച്ച പെട്ടികളാണ് നിജിന്റെ നേതൃത്വത്തിൽ തയ്യാറായിരിക്കുന്നത്. ഡിസംബറിൽ തേനീച്ച കോളനി വിഭജനത്തിന് മുന്നോടിയായാണ് പെട്ടി നിർമ്മാണം. മഹാഗണി തടിയിലാണ് പെട്ടികൾ തയ്യാറാക്കുന്നത്.
ഇൻസ്ട്രുമെന്റേഷൻ ഡിപ്ലോമ കോഴ്സ് കഴിഞ്ഞ നിജിൻ ഒന്നര വർഷത്തോളം കർണ്ണാടകയിൽ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിൽ തിരികെ എത്തിയ നിജിൻ ഡ്രൈവിംഗ്, പെയിന്റിംഗ്, പ്ലംബിങ്, ടൈൽ പാകൽ തുടങ്ങിയവയും ചെയ്യുന്നുണ്ട്. തേനീച്ച വളർത്തലിൽ നിന്നും കിട്ടിയ നാനൂറ്റിഅൻപതോളം കിലോ തേനാണ് ഇപ്പോൾ നിജിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളത്. കേടാകാതിരിക്കാൻ സംസ്കരിച്ചാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. നിരവധി ആളുകൾ തേൻ അന്വേഷിച്ച് ദൂരസ്ഥലങ്ങളിൽ നിന്നുപോലും എത്തുന്നുണ്ട്. ഇപ്പോൾ നിലവിലുള്ള നാനൂറോളം പെട്ടികളിൽ നിന്നും കോളനികൾ വിഭജിച്ച ശേഷം ബാക്കിയുള്ള പെട്ടികൾ വില്പന നടത്തുവാനും നിജിൻ ലക്ഷ്യമിടുന്നുണ്ട്.