പത്തനംതിട്ട : കുളിക്കാൻ വീടിനടുത്ത തോട്ടിലേക്ക് പോയ വയോധികയെ മൂന്നാഴ്ച പിന്നിടുമ്പോഴും കണ്ടെത്താൻ കഴിയുന്നില്ല. മഴ കനത്ത് തോടുകളില്‍ വെള്ളം നിറഞ്ഞ സമയത്ത് കുളിക്കുന്നതിനും തുണിയലക്കുന്നതിനുമായി വീട്ടിൽ നിന്നും പുറപ്പെട്ട നാരങ്ങാനം വെസ്റ്റ് വലിയകുളം മഞ്ഞപ്ര സ്വദേശിനി സുധര്‍മയെ കുറിച്ചാണ് 20 ദിവസം പിന്നിടുമ്പോഴും വിവരമൊന്നും ലഭിക്കാത്തത്. 71 വയസ്സുള്ളയാളാണ് സുധർമ്മ. നവംബര്‍ 22-ന് ഉച്ചയ്ക്കാണ് വീട്ടില്‍ നിന്നും കുളിക്കാന്‍ സുധര്‍മ്മ തൊട്ടടുത്ത തോട്ടിലേക്ക് പോയത്. ഇത് സുധർമ്മയ്ക്ക് പതിവുള്ളതാണ്. മടങ്ങിവരാൻ വൈകിയതോടെ അന്വേഷണം ആരംഭിച്ചു.
കനത്ത മഴയെ തുടര്‍ന്നുള്ള വെളളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് പോയിരിക്കാമെന്നാണ് വീട്ടുകാരും പോലീസും കരുതിയത്. സുധർമ്മ മഞ്ഞപ്ര തോട്ടിലേക്ക് പോയ സമയം പെട്ടെന്ന് വെള്ളപ്പാച്ചില്‍ ഉണ്ടായിരുന്നു. ഇതില്‍ ഇവര്‍ ഒഴുകി പമ്പാ നദിയിലേക്ക് പോയിരിക്കാം എന്നായിരുന്നു നിഗമനം. ഇതേത്തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും പമ്പയിലും സമീപ പ്രദേശങ്ങളിലും ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിട്ടും ഫലം കണ്ടില്ല. മൃതദേഹം കണ്ടെടുക്കാത്ത സാഹചര്യത്തില്‍ മരിച്ചെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് കണ്ടെത്താനായി പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ലഭ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് തെരച്ചിലിലാണ് പോലീസ്. ഇതിന്റെ ഭാഗമായി വലിയകുളം, ചണ്ണമാങ്കല്‍, ചെറുകോല്‍ ഭാഗത്ത് കൂടി പോകുന്ന തോട്ടിന്റെ കരകളിലും വെള്ളത്തില്‍ വീണതായി പറയപ്പെടുന്ന പരിസരസ്ഥലങ്ങളിലും മണ്ണിനടിയില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടുപിടിക്കാൻ പോലീസ് നായയയുടെ സഹായം തേടി. കൊച്ചിന്‍ സിറ്റി പോലിസ് കെ 9 സ്‌ക്വാഡിന്റെ കടാവര്‍ ഡോഗ് ടീമിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തിയത്. തോട്ടിന്‍ കരയിലും സമീപത്തുമെല്ലാം നായ ഓടിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല.





























