തിരുവനന്തപുരം : തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കവുമായി എൽ.ഡി.എഫ്. തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്വതന്ത്രനായി നടൻ സുധീർ കരമനയെ മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് എൽഡിഎഫിന്റെ നീക്കം.
ആന്റണി രാജു ചില സ്ഥാനാർത്ഥികളെ നിർദേശിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അവയൊന്നും പരിഗണിച്ചില്ലെന്നാണ് സൂചന. തുടർന്നാണ് സുധീർ കരമനയിലേക്ക് എത്തിയത്. സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ സിപിഐഎം – ജനാധിപത്യ കേരള കോൺഗ്രസ് ധാരണയായതായാണ് വിവരം. സുധീർ കരമനയുടെ മറുപടിയും പോസിറ്റീവെന്നാണ് സൂചനകൾ.
പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് സുധീർ കരമനയെ നിശ്ചയിച്ചത്. ഇന്നോ നാളെ ഉച്ചയ്ക്ക് മുമ്പോ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ആന്റണി രാജുവും സിപിഐഎമ്മും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെയില്ല. ആന്റണി രാജു മുന്നോട്ടുവെച്ച പാർട്ടി അംഗങ്ങളുടെ പേരുകളൊന്നും സിപിഐഎം അംഗീകരിച്ചിരുന്നില്ല. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആന്റണി രാജുവിന് പകരം ഒരു സ്ഥാനാർത്ഥി വരുമ്പോൾ പൊതു സമ്മതനായിരിക്കണമെന്നായിരുന്നു എൽഡിഎഫിന്റെ നിലപാട്.





























