കൊടുമൺ: ഇസാഫ് ബാങ്കിന്റെ ഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും പ്രതികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇസാഫ് ബാങ്ക് കൈപ്പട്ടൂർ ശാഖയിൽ നിന്നും മുക്കാൽ ലക്ഷത്തിൽ താഴെയുള്ള തുകയാണ് കൊടുമൺ രണ്ടാംകുറ്റി വേട്ടക്കാട്ട് വീട്ടിൽ ലീലാ നീലാംബരനും കുടുംബവും എടുത്തത്. ഒരു മാസത്തെ തവണ മുടങ്ങിയെന്ന കാരണത്താൽ ബാങ്കിന്റെ പിരിവുകാര്‍ ഈ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. മാനസിക പീഡനം സഹിക്കവയ്യാതായത്തോടെ ലീലാ നീലാംബരൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർത്താവ് നീലാംബരനും മകൻ വിപിനും ആത്മഹത്യക്ക് ശ്രമിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
സംഭവത്തിന് ഉത്തരവാദികളായവരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും അനാസ്ഥ തുടര്‍ന്നാല്‍ ബാങ്ക് ശാഖയ്ക്ക് മുമ്പിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രകാശ് റ്റി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സഖറിയാ വർഗ്ഗീസ്, അഡ്വ.ബിജു ഫിലിപ്പ്, ഐക്കര ഉണ്ണികൃഷ്ണൻ, എ വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, സുരേഷ് മുല്ലൂർ, കെ സുന്ദരേശൻ, എ ജി ശ്രീകുമാർ, ലാലി സുദർശൻ, ഗീതാദേവി, ഐക്കാട് ആർ സി ഉണ്ണിത്താൻ, സി.ജിജോയി, ജിതിൻ ജി നൈനാൻ തുടങ്ങിയവർ സംസാരിച്ചു.





























