തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പ്രതിനിധികളെ അയക്കുമെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. നേരത്തെ പറഞ്ഞ നിലപാട് തന്നെയാണ് എൻഎസ്എസിന് ഉള്ളത്. കരയോഗങ്ങൾക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും അതാകും ചിലയിടങ്ങളിൽ എതിർപ്പായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല അയ്യപ്പക്ഷേത്രത്തിലെ ആചാരാനുഷ്‌ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുമുള്ള വികസനപ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആഗോള അയ്യപ്പസംഗമം നല്ലതുതന്നെയെന്ന് അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
ഇതിലേക്ക് രൂപപ്പെടുന്ന സമിതിയുടെ നേതൃത്വം രാഷ്‌ട്രീയവിമുക്തവും അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതുമാകണം. എങ്കിൽ മാത്രമേ ഇൗ സംഗമംകൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയൂ. ഇക്കാര്യത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം നൽകുന്നതെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.





























