വാടാനപ്പള്ളി : വയോധികയായ അമ്മയെ ആക്രമിച്ച് ഇടതുകൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ. ഏങ്ങണ്ടിയൂർ സ്വദേശിനി തേർവീട്ടിൽ തുളസി(71)യെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് മകൻ മനോജിനെ (46) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജൂലായ് ആറിന് രാത്രി 10 മണിയോടെയാണ് സംഭവം. മനോജിന്റെ കുടുംബത്തിനുണ്ടായ ദുരിതങ്ങൾക്ക് കാരണം അമ്മയായ തുളസി മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചേറ്റുവയിലെ തറവാട്ടുവീട്ടിൽ കസേരയിൽ ഇരിക്കുകയായിരുന്ന തുളസിയെ പ്രതി ബലംപ്രയോഗിച്ച് താഴെയിടുകയും കൈകൾകൊണ്ട് തല്ലുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. ഇടതുകൈ പിടിച്ചു തിരിച്ച് ഒടിച്ചു. അരയിൽനിന്ന് കത്തിയെടുത്ത് കഴുത്തിൽ കുത്തി കൊല്ലാൻ ശ്രമിച്ചു.
ഒരു വർഷം മുൻപ് വീട്ടിൽവെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2024 ൽ വാർഡ് മെമ്പറെ ആക്രമിച്ച കേസിലും പ്രതിയാണ് മനോജ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ. ലാൽസൻ, എ.എസ്.ഐ. കാജാ ഹുസൈൻ, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, സിവിൽ പോലീസ് ഓഫീസർ റിഷാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






























