പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാലാംബർക്ക് പണിതു നൽകുന്ന177-മത്തെ സ്നേഹ ഭവനം ഷിക്കാഗോ മലയാളിയായ ജോസ് കരിംകുളത്തിന്റെ സഹായത്താൽ കലഞ്ഞൂർ ഇടിഞ്ഞകുഴി ചരുവിളയിൽ ഷൈനിക്കും കുടുംബത്തിനും ഓണസമ്മാനമായി നൽകി. വീടിന്റെ താക്കോൽദാനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ. ജി. സൈമൺ നിർവഹിച്ചു. ഓണക്കിറ്റുകളുടെ വിതരണ ഉത്ഘാടനം കൂടൽ സി.ഐ. റ്റി.ബിജു നിർവഹിച്ചു.
ഷൈനിയും ഭർത്താവ് സുരേഷും മുത്തശ്ശി പൊന്നമ്മയും വിദ്യാർത്ഥികളായ മൂന്ന് കൊച്ചുകുട്ടികളും ഒറ്റമുറി പ്ലാസ്റ്റിക് കുടിലിലായിരുന്നു താമസം. ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 3 കുട്ടികളുടെയും സാഹചര്യം കലഞ്ഞൂർ ഗവൺമെന്റ് സ്കൂളിലെ അധ്യാപകനായ ഫിലിപ്പ് ജോർജ്ജ് ടീച്ചറിനെ അറിയിച്ചതിനെ തുടർന്നാണ് രണ്ടുമാസം കൊണ്ട് കോവിഡ് ഭീതിയിലും ടീച്ചർ ഇവർക്ക് സുരക്ഷിത ഭവനം നിർമ്മിച്ച് നൽകിയത്. ജോസ് കരിംകുളം നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 650 sq. ft വലിപ്പമുള്ള വീടും മഴവെള്ള സംഭരണിയും പണിത് നൽകിയത്. ചടങ്ങിൽ കൂടൽ എസ് .ഐ. എസ്. ആർ. സേതുനാഥ്, കെ.പി ജയലാൽ, ഫിലിപ്പ് ജോർജ്ജ്, പി.റ്റി. എ പ്രസിഡന്റ് എസ്. രാജേഷ്, അഭിജിത്ത് യശോധരൻ, എന്നിവർ പങ്കെടുത്തു.