പാലക്കാട് : അട്ടപ്പാടി മധു വധക്കേസിലെ 29ാം സാക്ഷി സുനിൽകുമാർ കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി തിരുത്തിപ്പറഞ്ഞിരുന്നു. മർദനമേറ്റ് മധു മുക്കാലിയിൽ ഇരിക്കുന്നത് കണ്ടെന്ന് സുനിൽകുമാർ ഇന്ന് കോടതിയിൽ പറഞ്ഞു. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ ഉള്ളത് താൻ ആണെന്നും ഇയാൾ ഇന്നത്തെ സമ്മതിച്ചു.
സുനിൽകുമാറിന്‍റെ സാക്ഷി വിസ്താരം മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിൽ പൂർത്തിയായി. അതേസമയം, കാഴ്ചക്കുറവുണ്ടെന്ന് കളവ് പറഞ്ഞതിന് സുനിൽകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി.ഇന്നലെയാണ് മധുവിനെ മർദിക്കുന്നത് കണ്ടിരുന്നു എന്നാണ് ഇയാൾ ആദ്യം പോലീസിന് മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇന്നലെ ഇത് മാറ്റി പറയുകയായിരുന്നു. തുടർന്ന് മധുവിനെ മർദിക്കുന്നത് സുനിൽകുമാർ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിയിൽ പ്രദർശിപ്പിച്ചു. അതോടെ തനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്ന് സുനിൽകുമാർ പറഞ്ഞു. ഇതോടെ, സുനിൽകുമാറിന്റെ കാഴ്ച പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഇന്ന് കാഴ്ച പരിശോധനാഫലം ഉൾപ്പെടുന്ന വിശദമായ മെഡിക്കൽ റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് കളവ് പൊളിഞ്ഞത്. തുടർന്ന് സുനിൽകുമാർ ആദ്യ നിലപാടിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാൽ ഇന്നലെ പറഞ്ഞ കാര്യങ്ങളാണ് മുഖവിലയ്ക്കെടുക്കുക എന്ന് പ്രോസിക്യൂഷൻ പറയുന്നു. കൂറുമാറിയ പട്ടികയിൽ തന്നെയായിരിക്കും സുനിൽകുമാറിനെ ഉൾപ്പെടുത്തുക.