ന്യൂഡല്‍ഹി : പ്ലസ്‌വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓഫ്‌ലൈനായി പരീക്ഷ നടത്താമെന്നും കോടതി. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
നേരത്തെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതി ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ മൂന്നാം തരംഗത്തിന്റെ ഒരു ഭീഷണി ഇന്ത്യയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി കോടതി വ്യക്തമാക്കി.
പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചോദ്യ പേപ്പര്‍ നേരത്തെ തന്നെ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തുമെന്നും കൊവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുകയെന്നും മന്ത്രി അറിയിച്ചു.