ന്യൂഡൽഹി : ബലാത്സംഗം, ലൈംഗികാതിക്രമ കേസുകളിൽ രാജ്യത്തുടനീളമുള്ള കോടതികൾ പുറപ്പെടുവിക്കുന്ന വിവാദപരവും സ്ത്രീവിരുദ്ധവുമായ ഉത്തരവുകളിലും അഭിപ്രായപ്രകടനങ്ങളിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഹൈക്കോടതികൾക്കായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചേക്കുമെന്നും കോടതി അറിയിച്ചു. ഇത്തരം കോടതി ഉത്തരവുകളും അഭിപ്രായങ്ങളും ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരിൽ ഞെട്ടലുളവാക്കുന്ന ഫലങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഇത് അതിജീവിതരെ സമ്മർദ്ദത്തിലാക്കി കേസ് പിൻവലിക്കാൻ വരെ പ്രേരിപ്പിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും വിശദാംശങ്ങൾ ലഭ്യമായാൽ സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ സുപ്രീം കോടതിക്ക് സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് കാന്ത് പറഞ്ഞു. ബലാത്സംഗം, ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കീഴ്ക്കോടതികളെയും ഹൈക്കോടതികളെയും ശരിയായ സമീപനം സ്വീകരിക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.





























