ന്യുഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാരുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്ന നിലപാട് സുപ്രീംകോടതി ആവര്‍ത്തിച്ചു. പൊതുജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് രാജ്യത്തെ നിയമ സംവിധാനം ഉയരണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. ക്രിമിനല്‍ അപ്പീലുകളില്‍ വിധി പറയുന്നതില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി 3 വര്‍ഷത്തോളം കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജഡ്ജിമാര്‍ക്ക് ഒരു സ്വയം മാനേജ്‌മെന്റ് സംവിധാനം ഉണ്ടാകണമെന്നും കേസ് ഫയലുകള്‍ കുന്നുകൂടുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഒരു ജഡ്ജിക്ക് ദിവസം ഒരു ക്രിമിനല്‍ അപ്പീലില്‍ തീരുമാനം എടുക്കാന്‍ കഴിയുമെങ്കില്‍ വലിയ നേട്ടമാണ്. ജഡ്ജി ദിവസം ഒരു ജാമ്യ ഹര്‍ജി മാത്രമേ തീര്‍പ്പാക്കൂ എന്ന് പറയുന്നതില്‍ പരിശോധന ആവശ്യമാണ്. ഒരു സ്കൂള്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശം. വ്യക്തമായ മാര്‍ഗനിര്‍ദേശം ഉണ്ടായിരിക്കണം – ജസ്റ്റിസ് സൂര്യകാന്ത് നിലപാട് വിശദീകരിച്ചു. കേസുകള്‍ തുടര്‍ച്ചയായി മാറ്റിവെയ്ക്കുന്നതിനെക്കുറിച്ചും കോടതി മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവണത നീതിന്യായ വ്യവസ്തയുടെ വിശ്വാസ്യത തകര്‍ക്കുകയും സമയബന്ധിതമായി നീതി ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.





























