ന്യൂഡൽഹി : കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുർ ഖേരി സംഘർഷത്തിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് അതൃപ്തി പ്രകടമാക്കിയത്.
റിപ്പോർട്ടിനായി തങ്ങൾ കഴിഞ്ഞ ദിവസം രാത്രി ഒരു മണിവരെ കാത്തിരുന്നു. ഒന്നും ലഭിച്ചില്ല. കേസ് പരിഗണിക്കുന്ന അവസാന നിമിഷം റിപ്പോർട്ട് സമർപ്പിച്ചാൽ എങ്ങനെയാണ് ഇത് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിൽ ഖേദം പ്രകടിപ്പിച്ച ഉത്തർപ്രദേശിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ തങ്ങൾക്ക് ഇപ്പോഴാണ് റിപ്പോർട്ട് ലഭിച്ചതെന്ന് വ്യക്തമാക്കി.
34 സാക്ഷികളെ വിസ്തരിച്ചുവെന്ന് പറഞ്ഞിട്ട് നാല് പേരുടെ മൊഴികൾ മാത്രം രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ദസറ അവധി കാരണം കോടതികൾ അടച്ചിട്ടതിനാലാണ് മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതെന്ന് സാൽവേ പറഞ്ഞു. ക്രിമിനൽ കോടതികൾക്ക് അവധിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സെക്ഷൻ 164 പ്രകാരമുള്ള മൊഴി രേഖപ്പെടുത്തൽ വളരെ പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിങ്ങൾ ഇത് വെച്ചുനീട്ടുകയാണെന്ന തോന്നൽ ഞങ്ങൾക്കുണ്ട്. അതില്ലാതാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും യുപി പോലീസിനോടായി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹിമ കോലി ആവശ്യപ്പെട്ടു.
കൂടുതൽ വിവരങ്ങളടങ്ങിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കോടതി യുപി സർക്കാരിന് സമയം നൽകി. കേസ് 26-ന് വീണ്ടും പരിഗണിക്കും. കോടതിയുടെ പരിഗണനക്ക് വരുന്നതിന് മുമ്പുതന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ട്.