ദില്ലി: സിബിഎസ്ഇ പുനർ മൂല്യനിർണയം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. എത്രയും വേഗം ഫലം പ്രഖ്യാപിക്കണം. സാധ്യമായതെല്ലാം ഇതിന് ബോർഡ് ചെയ്യണം. വെള്ളിയാഴ്ചയ്ക്കകം കൃത്യമായ പദ്ധതി അറിയിക്കണം. ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ഇടപെടൽ. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് വ്യോമസേനയാണ് സഹായം നൽകുന്നത്. ഇതിന് പിന്നാലെയാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതിലും സുരക്ഷ ക്രമീകരണം. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധരെ പരീക്ഷ കഴിയുന്നതുവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് ‘ലോക്ക് ഡൗൺ’ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പരിഭാഷപ്പെടുത്തുന്ന അധ്യാപകരെ ഉൾപ്പെടെയുള്ളവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുനപരീക്ഷ നടക്കുന്ന ജൂൺ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തി..






























