ന്യൂഡൽഹി: കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ അപൂർവ സാഹചര്യങ്ങളിൽ പീഡനക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി. പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരേ പ്രതി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഗുരുതരകുറ്റമാണ് പീഡനം. ഒത്തുതീർപ്പിന്റെ പേരിൽ പീഡനക്കേസിലെ ക്രിമിനൽനടപടികൾ റദ്ദാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുമല്ല. എന്നാൽ, ക്രിമിനൽ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ അധികാരം ഇടുങ്ങിയ ഫോർമുലവെച്ച് തളച്ചിടാനും പാടില്ല.
ഓരോ കേസിന്റേയും വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചുവേണം തീരുമാനമെന്നും കോടതി പറഞ്ഞു. താനും പ്രതിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തീർന്നെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി കേസ് പിൻവലിക്കുകയായിരുന്നു. വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന തനിക്ക് ഈ കേസുമായി മുന്നോട്ടുപോയി സമാധാനം കളയാൻ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിചാരണയുമായി മുന്നോട്ടുപോകുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹൈക്കോടതിയുടെ വിധി റദ്ദാക്കി.





























