എംപാനൽ ചെയ്ത ആശുപത്രികളില്‍ ചികിത്സിക്കാത്ത പെൻഷന്‍കാര്‍ക്ക് ഇൻഷുറൻസ് തുക നിഷേധിക്കുന്നത് നീതി നിഷേധം. മെഡിസെപ്പ് സ്കീകീമിൽ അംഗമായ പെൻഷനേഴ്സ് /ഫാമിലി പെൻഷൻ ഗുണഭോക്താക്കൾക്ക് എംപാനൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയില്ല എന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാറുണ്ട്. മുതിർന്ന പൗരന്മാരായ ഗുണഭോക്താക്കളെ അടിയന്തിര ഘട്ടങ്ങളിൽ എംപാനൽ ഹോസ്പിറ്റലുകളിൽ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കണമെന്ന് ശഠിക്കുവാൻ സാധിക്കില്ല. ഒരു വ്യക്തിക്ക് നല്ല ഹോസ്പിറ്റലിൽ നിന്ന് മെച്ചപ്പെട്ട ചികിത്സ ലഭിക്കുകയെന്നത് അദ്ദേഹത്തിന്റെ മൗലിക അവകാശമാണ്. അസുഖബാധിതനായ ഒരു പെൻഷണർക്ക് ഏത് ആശുപത്രിയിലാണ് തന്നെ ചികിത്സക്കായി അഡ്മിറ്റ് ചെയ്യേണ്ടത് എന്നകാര്യത്തിൽ വളരെ കുറച്ചു മാത്രമേ നിയന്ത്രണം ഉണ്ടാവുകയുള്ളൂ. അസുഖബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കുവാൻ ഏറ്റവും നല്ല ആശുപത്രിയിൽ അഡ്മിറ്റ് ആക്കുക എന്നുള്ളതാണ് ബന്ധുമിത്രാദികളുടെ ഏകലക്ഷ്യം.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗിക്ക് ഏതുതരത്തിലുള്ള ചികിത്സ ലഭ്യമാക്കണമെന്ന് നിർദ്ദേശിക്കുവാനുള്ള സ്വാതന്ത്ര്യം പോലും ബന്ധുക്കൾക്കുമില്ല. എങ്ങനെയാണ് രോഗിയെ ചികിത്സിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഡോക്ടറാണ്. സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ പ്രവേശിക്കപ്പെട്ടു എന്ന കാരണത്താൽ ഒരു ഗുണഭോക്താവിന് അർഹതപ്പെട്ട ഇൻഷുറൻസ് പരിരക്ഷ സാങ്കേതിക കാരണത്താൽ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. തന്റെ പെൻഷനിൽ നിന്ന് ഇൻഷുറൻസ് കമ്പനി പണം ഈടാക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ആശുപത്രികളിൽ പോകുവാൻ സാധിക്കാതെ താരതമ്യേന സൗകര്യം കുറഞ്ഞ ആശുപത്രികളിൽ ചികിത്സ നേടേണ്ടി വരുന്നത് നീതി നിഷേധമാണ്.
ന്യായമായി ലഭിക്കേണ്ട ചികിത്സ ചിലവ് ലഭിക്കാത്തതിനെതിരെ സർക്കാർ ജീവനക്കാരായ ഗുണഭോക്താക്കൾ സമർപ്പിച്ച താഴെപ്പറയുന്ന State of Karnataka and another vs. Vivekananda swamy, State of Rajasthan and others vs. Savithri Upadyay എന്നീ കേസുകളിൽ ആശുപത്രിയിൽ ചെലവായ കൃത്യമായ തുക ലഭിക്കുകയുണ്ടായി. എൻപാനൽഡ് എന്നോ നോൺ എൻപാനൽഡ് എന്നോ വേർതിരിവില്ലാതെ ചികിത്സ നടത്തിയിട്ടുണ്ടെങ്കിൽ ചിലവ് വകവെച്ചു തരുക എന്നുള്ളതായിരിക്കണം ഹെൽത്ത് ഇൻഷുറൻസിന്റെ മുഖ്യ ലക്ഷ്യം.>>> തയ്യാറാക്കിയത് – അഡ്വ. കെ.ബി മോഹനന്‍.





























