ന്യൂഡല്‍ഹി : പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന് ഗോവൻഷ് സേവ സദന്‍റെ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായി സുപ്രീംകോടതി ഹർജിക്കാരനെ വിമർശിച്ചു. ‘ഇതാണോ കോടതിയുടെ ജോലി ? പിഴ ഈടാക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?’- ജസ്റ്റിസ് എസ്‌കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് വിമർശനമുന്നയിച്ചത്.
ഗോവൻഷ് സേവ സദൻ എന്ന എൻജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പിഴ ചുമത്തുമെന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു.





























