ദില്ലി : പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതി വിധി നാളെ. വിധി പറയുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. ഏത് തരം അന്വേഷണം വേണമെന്നതിൽ നാളെ തീരുമാനം ഉണ്ടാവും. സുപ്രീംകോടതി മേൽനോട്ടത്തിലുളള വിദഗ്ധ സമിതിയുടെ സ്വഭാവവും വ്യക്തമാക്കും. പെഗാസസ് ഫോൺ നീരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. കഴിഞ്ഞ മാസം പതിമൂന്നിന് കേസ് ഉത്തരവിനായി മാറ്റിവെച്ചു.
കഴിഞ്ഞ മാസം 23 ന് മറ്റൊരു കേസിൽ വാദം കേൾക്കവേ ഉത്തരവ് വൈകുന്നതിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ വിശദീകരണം നല്‍കി. അന്വേഷണത്തിന് വിദഗ്ധ സമിതി ഉണ്ടാകുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. എന്നാല്‍ വിദഗ്ധ സമിതിയുടെ സ്വഭാവം എന്തെന്ന് കോടതി പറഞ്ഞിരുന്നില്ല. ഈ സമിതിയിലേക്ക് കണ്ടെത്തിയ ചിലർ അസൗകര്യം അറിയിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ് വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു.