ന്യൂഡൽഹി: ഭർതൃവീടുകളിൽ ഭാര്യമാർ നേരിടുന്ന പീഡനങ്ങൾ ഇനിയെങ്കിലും അവസാനിക്കണമെന്ന കർശനമായ സന്ദേശം നൽകി സുപ്രിംകോടതി. ഛത്തീസ്ഗഢിലെ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് പരിഗണിക്കവെ, വെള്ളിയാഴ്ചയായിരുന്നു പരമോന്നത കോടതിയുടെ നിർണായക ഇടപെടൽ. ഭോപ്പാലിൽ വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 33-കാരി ട്വിഷാ ശർമയുടെ കേസ് രാജ്യവ്യാപകമായി ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ വരുന്നത്. മാനസിക പീഡനവും സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനവുമാണ് ട്വിഷയുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു.
വിവാഹശേഷം വധുവിനോടും കുടുംബത്തോടും കാണിക്കുന്ന മോശം പെരുമാറ്റത്തെ കോടതി രൂക്ഷമായി വിമർശിച്ചു. ”എന്തിനാണ് യുവാക്കൾ പെൺകുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുവന്ന ശേഷം അവരെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നത്? വധുവിനെയും കുടുംബത്തെയും ഇത്തരത്തിൽ നിരന്തരം അപമാനിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നൽകേണ്ടതുണ്ട്”- കോടതി പറഞ്ഞു.





























