പറവൂർ : കോൺഗ്രസ് നേതാവും മുൻ പാർലമെന്റ് അംഗവുമായ കെ.പി. ധനപാലൻ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം അതിജീവിച്ച് പൊതുപ്രവർത്തന രംഗത്ത് സജീവമായി മടങ്ങിവന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിൽ നടന്ന വി.ഡി. സതീശന്റെ അനുമോദന ചടങ്ങിൽ ഉൾപ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാൽ ഇന്നലെയോടെ ആരോഗ്യനില വീണ്ടും മോശമാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
എറണാകുളം ജില്ലയിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ അദ്ദേഹം കെ.പി.സി.സി ഭാരവാഹിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.സി സംഘടനയിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയാണ് അദ്ദേഹം. 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





























