ദില്ലി : രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താൻ രണ്ടാഴ്ച കൂടി കേന്ദ്രസർക്കാരിന് രണ്ടാഴ്ച്ച അനുവദിച്ച് സുപ്രീംകോടതി. നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി. സെപ്റ്റംബർ മാസം 39 ഒഴിവുകൾ നികത്തിയെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
എന്നാൽ ചില ഒഴിവുകൾ മാത്രം നികത്തി മറ്റുള്ളവ ഒഴിച്ചിടുന്നത് എന്തുകൊണ്ടാണെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. കോടതിയലക്ഷ്യനടപടിക്ക് തത്ക്കാലം മുതിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ അതൃപ്തി കേന്ദ്രസർക്കാരിനെ അറിയിക്കാൻ അറ്റോർണി ജനറലിന് കോടതി നിർദേശം നൽകി.നേരത്തെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ 18 അംഗങ്ങളെയും ആദായ നികുതി അപ്പലേറ്റ് ട്രൈബ്യുണലില്‍ 13 അംഗങ്ങളെയും കേന്ദ്ര സർക്കാർ നിയമിച്ചു.
ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ എട്ട് ജുഡീഷ്യല്‍ അംഗങ്ങളെയും, പത്ത് സാങ്കേതിക അംഗങ്ങളെയുമാണ് നിയമിച്ചത്. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ ആറ് ജുഡീഷ്യല്‍ അംഗങ്ങളുടെയും, ഏഴ് അക്കൗണ്ടന്റ് അംഗങ്ങളുടെയും ഒഴിവുകള്‍ നികത്തി. ട്രൈബ്യൂണല്‍ ഒഴിവുകള്‍ നികത്താത്തതില്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.