ചങ്ങനാശ്ശേരി : വ്യാസ എൻ എസ് എസ് കോളേജിന്റെ ഹൈക്കോടതി അപ്പീൽ വിധി ശരിവെച്ച് സുപ്രീം കോടതി വിധി. കേരള ഹൈക്കോടതി വിധിക്കെതിരേ ജ്ഞാനാശ്രമം മാനേജിങ് ട്രസ്റ്റി സ്വാമി ദയാനന്ദതീര്‍ഥ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.വ്യാസ കോളേജിന്റെ ഭരണ നടത്തിപ്പ് 1971-ലാണ് എന്‍.എസ്.എസ്സിന് ജ്ഞാനാശ്രമം കൈമാറിയത്. 1973-ല്‍ കൈമാറ്റം സംബന്ധിച്ച കരാര്‍ നിലവില്‍വന്നു. ജ്ഞാനാശ്രമത്തിനു വേണ്ടി മാതാജി ശാന്താദേവിയും സ്വാമി പുരുഷോത്തമ തീര്‍ഥയുമാണ് വ്യാസാ കോളജ് എന്‍.എസ്.എസിന് കൈമാറ്റം ചെയ്തത്. എന്നാല്‍ 1973-ലെ കരാറില്‍ ക്രമക്കേട് നടന്നുവെന്നും ഇത് റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ട് 1985-ല്‍ തൃശൂര്‍ സബ്‌കോടതിയില്‍ ജ്ഞാനാശ്രമം ഹര്‍ജി ഫയല്‍ ചെയ്തു.
സബ് കോടതി ജ്ഞാനാശ്രമത്തിന് അനുകൂലമായി വിധിച്ചു. ഇതിനെതിരേ എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചു. സബ്‌കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തി ഹൈക്കോടതി എന്‍.എസ്.എസ്സിന്റെ അപ്പീല്‍ അനുവദിച്ചു. ഇതിനെതിരേ ജ്ഞാനശ്രമത്തിലെ സ്വാമി ദയാനന്ദ തീര്‍ത്ഥയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കോളേജിന്റെ ഭരണ നടത്തിപ്പ് എന്നെന്നേക്കുമായി എന്‍.എസ്.എസ്സിന് കൈമാറിയിട്ടില്ലെന്നും 1973-ലെ കരാറില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമായിരുന്നു സ്വാമി ദയാനന്ദ തീര്‍ത്ഥയുടെ വാദം. എന്നാല്‍, ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. 1973-ലെ കരാര്‍ റദ്ദുചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്‍.എസ്.എസിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍, എം. ഗിരീഷ്‌കുമാര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.





























