കാഞ്ഞങ്ങാട് : രാജസ്ഥാനിൽ നിന്ന് കേരളത്തിൽ അബദ്ധത്തിൽ എത്തിപ്പെട്ട സുരാറാം ഇനി കുടുംബത്തിന്റെ തണലിലേക്ക്. മൂന്നാം മൈൽ സ്നേഹാലയത്തിൽ കഴിയുകയായിരുന്ന സുരാറാമിനെ ബന്ധുക്കൾ എത്തി നാട്ടിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ ഒക്ടോബർ 19നാണ് കാസർഗോഡ് റെയിൽവേ പോലീസ് രാജസ്ഥാൻ നാഗോർ സ്വദേശിയായ സുരാറാമിനെ സ്നേഹാലയത്തിൽ എത്തിച്ചത്.
രാജസ്ഥാനിൽ നിന്ന് ട്രെയിൻ കയറിയ സുരാറാം കൊല്ലത്താണ് എത്തിയത്. ഇവിടെ വെച്ച് രാജസ്ഥാൻ സ്വദേശിയും കൊല്ലം റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനുമായ ദേശ് രാജ് മീന, സുരാറാമിനെ തിരിച്ചറിഞ്ഞു. ഇദ്ദേഹത്തെ കൂട്ടി നാട്ടിലേക്കുള്ള യാത്രയ്ക്കിടെ സുരാറാം കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ വെള്ളം കുടിക്കാനായി ഇറങ്ങുകയായിരുന്നു.
ഇതിനിടെ ട്രെയിൻ പുറപ്പെടുകയും ചെയ്തു. അലഞ്ഞു തിരിയുന്ന ഇദ്ദേഹത്തെ കണ്ട റെയിൽവേ പോലീസ് എസ്ഐ വിജയനാണ് ബന്ധുക്കൾ വരുന്നത് വരെ ഇദ്ദേഹത്തെ സ്നേഹാലയത്തിൽ താമസിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് ബന്ധുക്കളായ രാജ്‌കുമാർ, മഹിപാൽ ചൗവ്കിഥാർ എന്നിവർ സ്നേഹാലയത്തിലെത്തി സുരാറാമിനെ കൊണ്ടു പോയത്. ബ്രദർ ഈശോദാസിന്റെ നേതൃത്വത്തിൽ സ്നേഹാലയം സംഘം സുരാറാമിന് യാത്രയയപ്പ് നൽകി.