കോന്നി : കഴിഞ്ഞ മുപ്പത്തിയെട്ട് വർഷമായി മണ്ഡലകാലത്ത് വൃതം എടുത്ത് കാൽ നടയായി എത്തി അയ്യപ്പ ദർശനം നടത്തി മടങ്ങുകയാണ് ഗുരുസ്വാമി സുരേഷ് ബാബുവും സംഘവും. നാല് കുട്ടികൾ അടങ്ങുന്ന 25 അംഗ സംഘമാണ് ഈ തവണ തമിഴ്നാട്ടിലെ ഗിരിനഗർ ജില്ലയിൽ നിന്നും ശബരിമല ദർശനത്തിനായി കാൽനടയായി യാത്ര ചെയ്യുന്നത്. ഗിരിനഗർ ജില്ലയിലെ ശ്രീവല്ലിപുത്തൂരിൽ നിന്നും തിരിച്ച സംഘം സംഘം രാജപാളയം, സെന്തൂർ, ശിവഗിരി, കടയനെല്ലൂർ, വടകര, കമ്പിളി, മേക്കര, അച്ചൻകോവിൽ, കല്ലേലി, കോന്നി, റാന്നി, എരുമേലി വഴി സഞ്ചരിച്ച് പ്ലാപ്പള്ളിയിൽ എത്തി നിലക്കലിൽ എത്തി സന്നിധാനത്ത് എത്തി ദർശനം നടത്തി സംഘം തിരികെ മടങ്ങും.
യാത്രയിൽ ഭക്ഷണ സാധനങ്ങൾ നിറച്ച വാഹനവും ഇവരെ പിൻതുടരുന്നുണ്ട്. ഇവർ എത്തുന്നത്തിനു മുൻപ് വാഹനം സ്ഥലത്ത് എത്തും. തുടർന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ചാണ് യാത്ര ചെയ്യുന്നത്. ആദ്യ ദിവസം തമിഴ്നാട്ടിലെ വിനായ നഗർ കോവിലിൽ ആണ് വിരിവെച്ചത്. രണ്ടാം ദിവസംപുളിങ്കുടി ക്ഷേത്രം, മൂന്നാം ദിവസം കമ്പിളി, നാലാം ദിവസം അച്ചൻകോവിൽ, അഞ്ചാം ദിവസം കല്ലേലി ഫോറെസ്റ്റ് സ്റ്റേഷൻ, ആറാം ദിവസം മലയാലപുഴ ഏഴാം ദിവസം എരുമേലി എട്ടാം ദിവസം കറുവുള ഒൻപതാം ദിനം സന്നിധാനം എന്നിങ്ങനെയാണ് യാത്ര. വരും വർഷങ്ങളിലും അയ്യനെ കാണാൻ സംഘം കാൽ നടയായി യാത്ര ചെയ്ത് എത്തുവാൻ ആണ് തീരുമാനം.





























