തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ യു ഡി എഫ് കണ്‍വീനർ അടൂർ പ്രകാശിനെ എസ് ഐ ടി ചോദ്യംചെയ്യാൻ വിളിപ്പിച്ചല്ലോ എന്ന ചോദ്യത്തിന് കൂടുതൽ വിശദീകരിക്കാതെ രണ്ട് വാക്കിൽ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നാണ് നെഞ്ചിൽ കൈവച്ച് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരിലേക്ക് വമ്പൻ പദ്ധതികൾ ഈ വർഷം വരുമെന്നും വഴിയേ പറയാമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലേക്ക് എയിംസ് വരും എന്നതിൽ സംശയമില്ല. ആലപ്പുഴ കഴിഞ്ഞാൽ അത് അവകാശപ്പെട്ടത് തൃശൂരിനാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടത് എന്തിന് , ആരാണ് അപ്പോയിൻമെന്‍റ് എടുത്തു കൊടുത്തത് എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കോണ്‍ഗ്രസ് നേതാക്കൾ ഇതുവരെ നൽകിയിട്ടില്ല. അതേസമയം ശബരിമല സ്വർണക്കൊള്ള കേസില്‍ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നാണ് അടൂർ പ്രകാശിന്‍റെ പ്രതികരണം. എസ്ഐടി വിളിപ്പിച്ചു എന്നറിഞ്ഞത് ചാനലുകളിലൂടെയാണ്. അങ്ങനെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകുമെന്നും തനിക്ക് ഒരു ഭയവുമില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.





























