കൊച്ചി : ദിലീപിനെ ന്യായികരിച്ച് രംഗത്തെത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അതിജീവതയുടെ ബന്ധുക്കൾ. വിലമതിക്കുന്ന എന്തെങ്കിലും പ്രലോഭിപ്പിക്കുന്നതാകുമെന്ന് അതിജീവിതയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പോലീസുകാർ തന്നെ സമ്മതിച്ചതാണ്. ഇത് തെളിവിന് വേണ്ടിയുണ്ടാക്കിയതാണെന്ന് പോലീസ് ഓഫീസർ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.’
നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ആര്‍. ശ്രീലേഖ. നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കുറ്റപത്രത്തെ തന്നെ വീഡിയോയിലൂടെ ചോദ്യംചെയ്യുകയാണ് അവര്‍. ദിലീപിനെതിരേ തെളിവു കിട്ടാത്തതുകൊണ്ടാണ് പോലീസ് രംഗത്ത് വന്നിട്ടുള്ളതെന്ന് മുന്‍ ഡി.ജി.പി. പറഞ്ഞിരുന്നു. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത വേളയില്‍ രണ്ടാഴ്ചയോളം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും പള്‍സര്‍ സുനി ക്വട്ടേഷനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സാധാരണഗതിയില്‍ ഇത്രയുംനീണ്ട അന്വേഷണഘട്ടത്തില്‍ പ്രതികള്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്. പള്‍സര്‍ സുനിക്കെതിരേ സിനിമാ മേഖലയില്‍ നിന്ന് പലര്‍ക്കും സമാനരീതിയിലുള്ള മോശം അനുഭവമുണ്ടായിട്ടുള്ളതായി തനിക്ക് അറിയാമെന്നും അവർ വീഡിയോയിൽ കൂടി വ്യക്തമാക്കിയിരുന്നു.
ശ്രീലേഖയെ വിമര്‍ശിച്ചുകൊണ്ട് കെ കെ രമ എം എല്‍ എ അടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നടന്‍ ദിലീപ് നിരപരാധിയെന്ന് ന്യായീകരിച്ച മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എംഎല്‍എ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അതില്‍ അഭിപ്രായം പറയാനില്ല. അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഉമ തോമസ് വ്യക്തമാക്കി. ശ്രീലേഖ മുന്‍പും ദിലീപിനെതിരെ നിലപാടെടുത്തിട്ടുണ്ടെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം എല്‍ എ ആരോപിച്ചു.