പെരുനാട്: സ്കൂട്ടറിൽ യാത്ര ചെയ്ത വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് കൂനങ്കര പുളിമൂട്ടിൽ വീട്ടിൽ ഷൈൻ ഷാജി (35) ആണ് പോലീസിന്റെ പിടിയിലായത്. ബന്ധുവായ പെരുനാട് കൂനങ്കര കൊച്ചു വടക്കേതിൽ വീട്ടിൽ രാജു (75) വിനെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുനാട് ഇടപ്പറമലയില്‍ വെച്ച് സ്കൂട്ടറിൽ വന്ന രാജുവിനെ ഇയാള്‍ വഴിയിൽ തടഞ്ഞു നിർത്തിയ ശേഷം സ്കൂട്ടർ രാജുവിന്റെ മുകളിലേക്ക് തള്ളി മറിച്ചിടുകയും രാജു ധരിച്ചിരുന്ന ഹെൽമെറ്റ് ഊരിയെടുത്ത് പ്രതി രാജുവിന്റെ തലയിലും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന രാജുവിനെ നാട്ടുകാർ പെരുനാട് ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ച ശേഷം കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാജുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ് ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെരുനാട് പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ റോയ് ആര്‍., എസ്.ഐ റെജി തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, സി.പി.ഓ മാരായ അരുൺ, രാഹുൽ, രാം പ്രകാശ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























