പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടപ്ര പരുമല വാലുപറമ്പിൽ താഴ്ചയിൽ വീട്ടിൽ ജിജോ ജോസഫ് (39) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയായ ജിജോയുടെ ബന്ധുവായ സ്ത്രീയെയും മകളെയും ആണ് ഇയാൾ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്. 2011ൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയാണ് പിടിയിലായ ജിജോ. അന്ന് ഇയാൾ തന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും എതിർത്ത് ബഹളം വെച്ച പെൺകുട്ടി ഓട്ടോറിക്ഷയിൽ നിന്ന് വീണ് ബോധരഹിത ആവുകയും ചെയ്തിരുന്നു.
അന്ന് ഇയാൾക്കെതിരെ മാനഭംഗശ്രമത്തിനും കൊലപാതക ശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയാണ് ഇപ്പോൾ ബന്ധുവായ സ്ത്രീയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്. ഇയാൾ തിരുവല്ല, പുളിക്കീഴ്, മാവേലിക്കര, പോലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പുളിക്കീഴ് സബ് ഇൻസ്പെക്ടർ പ്രബോധ് ചന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥരായ സജിൽ, രഞ്ജു, അരുൺ ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























