പത്തനംതിട്ട : യുവാക്കൾക്ക് കഠിന ദേഹോപദ്രവം ഏറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇലവുംതിട്ട കോഴിമല കരിക്കൽ കിഴക്കേതിൽ സുനുവിനെയും സുഹൃത്ത് ഹരീഷിനെയും മർദ്ദിച്ച കേസിലാണ് അറസ്റ്റ്. ചെന്നീർക്കര ആലുംകുറ്റി തഴയിൽ വടക്കേക്കര വീട്ടിൽ ഷാജിയുടെ മകൻ ഡക്ക് എന്ന് വിളിക്കുന്ന ജിജിൻ കെ എസ് (29), മെഴുവേലി തുമ്പമൺ നോർത്ത് രാമഞ്ചിറ ചിറത്തലക്കൽ വിജയന്റെ മകൻ സന്ദീപ് വി എസ് (28), മെഴുവേലി കൈപ്പുഴ നോർത്ത് പൂക്കൈത എന്ന സ്ഥലത്ത് പൂക്കൈതയിൽ പടിഞ്ഞാറേക്കരയിൽ അനിയൻ പി എസിന്റെ മകൻ അജിമോൻ എന്നുവിളിക്കുന്ന അനൂപ് പി എ (30) എന്നിവരാണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്.
മൂവരും പല പോലീസ് സ്റ്റേഷനുകളിലും അടിപിടി കേസുകളിൽ പ്രതികളാണ്. കഴിഞ്ഞമാസം 31 ന് സ്കൂട്ടറിൽ വരവേ, വൈകിട്ട് 5.30 ന് രാമഞ്ചിറ ജംഗ്ഷനിൽ വച്ചാണ് യുവാക്കൾക്ക് ക്രൂരമർദ്ദനമേറ്റത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടന്നത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതികൾ പലസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
ജില്ലാ പോലീസ് സൈബർ പോലീസിന്റെ സഹായത്തോടുകൂടി മൊബൈൽ ഫോൺ ലൊക്കേഷൻ എടുത്തും മറ്റും ഇവരുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു. ഊർജ്ജിതമായ അന്വേഷണത്തെ തുടർന്ന് ഇളവുംതിട്ടയിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ, മുൻവരാഗ്യമാണ് മർദ്ദനകാരണമെന്ന് പോലീസിനോട് വെളിപ്പെടുത്തി. ഒന്നാം പ്രതി ജിതിൻ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി, എസ് ഐ മാരായ വിഷ്ണു ആർ, ശശികുമാർ ടി പി, എസ് സി പി ഓമാരായ സന്തോഷ്‌കുമാർ, മനോജ് കുമാർ, രജിൻ, സി പി ഓ സച്ചിൻ എന്നിവരുടെ സംഘമാണ് കേസ് അന്വേഷണം നടക്കുന്നത്.