ആലുവ : സസ്പെൻഷനിലായ സിഐ സുധീറിനെ സംരക്ഷിച്ചത് സിപിഎം ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയാണ് സുധീറിന് സംരക്ഷണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. മൊഫിയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അതേ സ്റ്റേഷനിൽ തന്നെ ആ ഉദ്യോഗസ്ഥൻ വീണ്ടും തുടരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥനെ മാറ്റി എന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ അൻവർ സാദത്ത് എംഎൽഎ സമരം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് നിരവധി തവണ ആരോപണവിധേയനായ ഉദ്യോഗസ്ഥനായിരുന്നിട്ടും യാതൊരു നടപടിയും ഇയാള്‍ക്കെതിരെ എടുക്കാതെ സംരക്ഷിച്ചത് പാർട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയാണെന്ന് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പാർട്ടി സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് എന്തും ചെയ്യാനുള്ള ധൈര്യം സുധീറിനെ പോലെയുള്ളവർക്ക് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മകൾക്കൊപ്പം എന്ന പേരിൽ നടത്തുന്ന ക്യാമ്പെയ്നുമായി കോൺഗ്രസ് അതിശക്തമായി മുന്നോട്ട് പോകുമെന്നും മൊഫിയയുടെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു.





























