തൃശ്ശൂർ : ആനക്കല്ലിൽ ഭർത്താവ് ഭാര്യയെ കൊലപെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംശയരോഗത്തെത്തുടർന്നാണ് ഭാര്യയായ ഉണ്ണിമായയെ ഭർത്താവ് ശിവപ്രസാദ് കൊലപെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മിൽ പ്രണയ വിവാഹം ആയിരുന്നു. ഏറെ കാലമായി ഇരുവർക്കും ഇടയിൽ വഴക്ക് നിലനിന്നതായും പോലീസ് പറഞ്ഞു. ഉണ്ണിമായയെ കൊലപ്പെടുത്തിയ വിവരം ശിവപ്രസാദ് തന്നെ തന്റെ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു എന്നും പോലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശിവപ്രസാദിന്റെ അമ്മയാണ് ആദ്യം ഉണ്ണിമായയുടെ മൃതദേഹം കണ്ടത്.
ശിവപ്രസാദിന്റെ കടുത്ത സംശയരോഗമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഭാര്യയുടെ മൊബൈൽ ഫോൺ വരെ ശിവപ്രസാദ് വാങ്ങി വെച്ചിരുന്നു. ആറുമാസം മുൻപും സമാനമായ രീതിയിൽ ശിവപ്രസാദ് ഉണ്ണിമായയെ കഴുത്തുഞെരിക്കാൻ ശ്രമിച്ചിരുന്നതായും അന്ന് പരിക്കേറ്റ ഉണ്ണിമായ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പൂങ്കുന്നത്തെ എയർ കണ്ടീഷൻ സർവീസ് സെന്ററിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഏഴ് വർഷം മുൻപാണ് ഉണ്ണിമായയും തൃശ്ശൂർ ശക്തൻ മാർക്കറ്റിലെ തൊഴിലാളിയായ ശിവപ്രസാദും വിവാഹിതരായത്. ഇവർക്ക് മൂന്നര വയസ്സുള്ള ഒരു മകളുണ്ട്.






























