കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സാധാരണക്കാരെ ലക്ഷ്യമിട്ട് വലിയ ജനക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ചു.. സംസ്ഥാനത്തുടനീളം സബ്‌സിഡി നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന കാന്റീനുകൾ വ്യാപിപ്പിക്കുമെന്നും, സ്ത്രീകൾക്കായി പുതിയ സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കുമെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കാന്റീനുകളിൽ മീൻകൂട്ടിയുള്ള ഊണ് വെറും 5 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് ‘അന്നപൂർണ്ണ യോജന’ എന്ന പുതിയ സാമ്പത്തിക സഹായ പദ്ധതിക്കും തുടക്കമിട്ടു.
അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നൽകും. മെയ് 27 മുതൽ പദ്ധതിയുടെ അപേക്ഷാ ഫോമുകൾ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി എംഎൽഎമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം ശക്തമാക്കാനും വിവിധ ജില്ലകളിൽ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.





























