കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രകാന്ത് റദ്ദ് കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾ പോലീസ് കസ്റ്റഡിയിൽ. നോർത്ത് 24 പർഗാനസ് ജില്ലയിലെ മൈക്കിൾ നഗറിൽ വെച്ചാണ് ചന്ദ്രകാന്ത് റദ്ദിന് നേരെ ആക്രമണമുണ്ടായത്. വർഷങ്ങളായി സുവേന്ദു അധികാരിയോടൊപ്പം പ്രവർത്തിക്കുന്ന ചന്ദ്രകാന്ത് റദ്ദ് മുൻപ് എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന ആളാണ്.
ജോലി കഴിഞ്ഞ് സ്കോർപ്പിയോ കാറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അക്രമികൾ ഇദ്ദേഹത്തെ ലക്ഷ്യം വെച്ചത്. നാല് ബൈക്കുകളിലായി എത്തിയ അക്രമികളിൽ രണ്ട് ബൈക്കുകളിൽ ഉള്ളവരാണ് വാഹനത്തിന്റെ ഇരുവശത്തുനിന്നും വെടിയുതിർത്തത്. സ്കോർപ്പിയോ കാറിന് മുന്നിൽ മറ്റൊരു കാർ പെട്ടെന്ന് നിർത്തിച്ച് വേഗത കുറപ്പിച്ചു കൊണ്ടാണ് അക്രമികൾക്ക് വെടിവെക്കാൻ സൗകര്യം ഒരുക്കി നൽകിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കാർ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.





























