തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഈ മാസം പത്താം തീയതി ഞായറാഴ്ച എഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ഇന്ദിരാഭവനിൽ ചേർന്ന നിയമസഭാ കക്ഷി യോഗം പാസാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി നിലവിൽ കോൺഗ്രസിനുള്ളിൽ മൂന്ന് പ്രധാന പേരുകളാണ് ഉയർന്നുവരുന്നത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെയാണ് പരിഗണിക്കുന്നത് .
എഐസിസി സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ.സി. വേണുഗോപാലിന് ദേശീയ നേതൃത്വത്തിലുള്ള അദ്ദേഹത്തിന്റെ സ്വാധീനവും കെ. സുധാകരൻ എംപിയുടെ പിന്തുണയും അനുകൂല ഘടകങ്ങളാണ്. തിരഞ്ഞെടുപ്പ് പോരാട്ടം നയിച്ച വ്യക്തി എന്ന നിലയിൽ വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. ജനവികാരം മാനിച്ചായിരിക്കണം തീരുമാനമെന്ന മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാട് സതീശനുള്ള പിന്തുണയായാണ് വിലയിരുത്തപ്പെടുന്നത്. രമേശ് ചെന്നിത്തലയുടെ സീനിയോറിറ്റിയും ഭരണപരിചയവും പരിഗണിക്കുമ്പോൾ അദ്ദേഹത്തെ മാറ്റിനിർത്താൻ കഴിയില്ലെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്.
എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഓരോ എംഎൽഎമാരെയും നേരിൽ കണ്ട് അഭിപ്രായം തേടുന്നുണ്ട്. എംഎൽഎമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക. എംഎൽഎമാരായ ഷാഫി പറമ്പിൽ, സന്ദീപ് വാര്യർ തുടങ്ങിയവർ നിരീക്ഷകരെ കണ്ടെങ്കിലും തങ്ങൾ ആരെയാണ് പിന്തുണച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.





























