തിരുവനന്തപുരം : അന്തരിച്ച മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ സജീവമായി ഉണ്ടായിരുന്നെങ്കിൽ അത് സി.പി.എമ്മിന് വലിയ കരുത്താകുമായിരുന്നു എന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കോടിയേരിയെപ്പോലെ പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഒരു സഖാവിന്റെ സാന്നിധ്യം പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ഗുണകരമാകുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന ചർച്ചകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അത്തരമൊരു നേതാവിന്റെ അഭാവം പാർട്ടിയുടെ ശക്തിയെ ബാധിക്കുമെന്നത് വസ്തുതയാണെന്ന് അദ്ദേഹം മറുപടി നൽകി.
സഖാവ് നായനാർ ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ സഖാവ് വി.എസ് ഉണ്ടായിരുന്നെങ്കിൽ എന്നിങ്ങനെ ഇതിനെ നമുക്ക് പിന്നിലേക്ക് നീട്ടി ചിന്തിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ചും സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചും ഉയർന്ന ചോദ്യങ്ങൾക്ക് ഇവയെല്ലാം പാർട്ടിയുടെ പരിശോധനയുടെ പരിധിയിൽ വരുന്ന കാര്യങ്ങളാണെന്ന് എം.എ ബേബി മറുപടി നൽകി. ജി. സുധാകരൻ, ടി.കെ ഗോവിന്ദൻ തുടങ്ങിയ നേതാക്കളുടെ കാര്യത്തിലും ചില സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകളിലും പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





























