കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മദ്രസകളുമായി ബന്ധപ്പെട്ട ഡാറ്റകൾ ശേഖരിക്കാൻ സുവേന്ദു സർക്കാർ. ജില്ലാതലത്തിലായിരിക്കും വിവരശേഖരണം. ഇതുസംബന്ധിച്ച് ജൂലൈ അഞ്ചിനകം ജില്ലാ മജിസ്‌ട്രേറ്റുകൾ റിപ്പോർട്ട് സമർപ്പിക്കണം. നേരത്തെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മദ്രസയുടെ കണക്കെടുക്കാനുള്ള നീക്കം. മദ്രസകൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.പ്രധാനമായും, നിയമങ്ങൾ പാലിച്ചാണോ മദ്രസകൾ പ്രവർത്തിക്കുന്നതെന്നും ആവശ്യമായ രേഖകൾ കൈവശമുണ്ടോയെന്നും പരിശോധിക്കും. കൂടാതെ മദ്രസകൾ നിലനിൽക്കുന്ന പ്രദേശം, സ്ഥാപിതമായ വർഷം, രജിസ്ട്രഷൻ രേഖകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, മറ്റു ജീവനക്കാർ എന്നീ വിവരങ്ങളും പരിശോധനക്ക് വിധേയമാക്കും.
റെസിഡൻഷ്യൽ, എയ്ഡഡ്, അൺ-എയ്ഡഡ് മദ്രസകളാണെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ അംഗീകൃത മദ്രസകളിലും അസംബ്ലികളിൽ ദേശീയഗീതം നിർബന്ധമാക്കി മദ്രസ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ദേശീയഗീതം മുഴുവനായും ആലപിക്കണമെന്നാണ് ഉത്തരവ്.എന്നാൽ സർക്കാരിന്റെ ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനകൾ ചൂണ്ടിക്കാട്ടി. ഒരു വിദ്യാർത്ഥിയെ അവരുടെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ ഗീതാമോ വാചകമോ ചൊല്ലാൻ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവശങ്ങളുടെ ലംഘനമാണെന്നും മുസ്‌ലിം പണ്ഡിതർ പ്രതികരിച്ചു. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പോലുള്ള സംഘടനകളാണ് സർക്കാർ ഉത്തരവിനെതിരെ രംഗത്തെത്തിയത്.






























