പത്തനംതിട്ട : പതിറ്റാണ്ടുകളായി തിരുവാഭരണ വാഹക സംഘം അടക്കമുള്ള അഞ്ഞൂറോളം സ്വാമിമാർ രാത്രിയിൽ വിശ്രമിക്കുന്ന ളാഹ ഫോറെസ്റ്റ് സ്റ്റേഷൻ സത്രത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ വൻ വീഴ്ച്ച. പന്തളത്ത് നിന്ന് പുറപ്പെട്ട തീരുവാഭരണ സംഘവും മറ്റ് അയ്യപ്പ ഭക്തരും അകമ്പടി സേവിക്കുന്ന പോലീസുകാരും ഇവിടെ ആണ് തങ്ങുന്നത്.
ഇത്രയും ഭക്തജനങ്ങൾ ഒരു രാത്രി തങ്ങുന്ന ഇവിടെ കുടിവെള്ളത്തിനായി സ്ഥാപിച്ചിരിക്കുന്നത് വെറും 500ലിറ്ററിന്റെ മൂന്നു സിന്റെക്സ് മാത്രം ആണ്. സ്വാമിമാരുടെ പ്രാഥമികർത്തവ്യങ്ങൾക്ക് ഒരു ഫീൽഡ് ടോയ്‌ലറ്റ് മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ 15,000 ലിറ്ററോളം വെള്ളത്തിനായുള്ള വാട്ടർ ടാങ്കുകളും പത്തിലധികം ശൗചാലയങ്ങളും ഈ ദിവസത്തേക്ക് ഇവിടെ ക്രമീകരിക്കാറുണ്ടായിരുന്നു.
സത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ പുറകിലായി യാതൊരു പ്രാധാന്യവും ഇല്ലാത്ത സ്ഥലത്ത് മൂന്ന് ടോയ്‌ലറ്റുകൾ വെറുതെ സ്ഥാപിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ കൂടുതലായി ചെയ്തിരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് ബിജെപി ആരോപിച്ചു. വാർഡ് മെമ്പർമാരായ അരുൺ അനിരുദ്ധൻ, മഞ്ജു പ്രമോദ്, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് എം എസ്, സംരക്ഷണ സമിതി ട്രഷറർ ശശി, തിരുവാഭരണ ഘോഷയാത്ര സ്വീകരണ സമിതി സെക്രട്ടറി മധു എന്നിവർ സ്ഥലം സന്ദർശിക്കുകയും കാര്യങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.