കൊച്ചി : നയതന്ത്ര ബാഗ് വഴി സ്വർണക്കടത്തു നടത്തിയതിന് ജയിലിൽ കഴിയുന്ന പ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലേക്ക്. അഡിഷനൽ സോളിസിറ്റർ ജനറൽ പി.വിജയകുമാര്‍, കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ദയാസിന്ധു ശ്രീഹരി, മുതിര്‍ന്ന അഭിഭാഷകന്‍ എസ്.മനു, കോഫെപോസ ഡയറക്ടര്‍, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം.
സ്വപ്നയുടെ കോഫെപോസ തടവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്. സമിതിയുടെ അപ്പീല്‍ ശുപാര്‍ശ ഇതിനകം കേന്ദ്ര നിയമ മന്ത്രാലയത്തിനു കൈമാറി. പൂജവയ്പ് അവധിക്കു ശേഷം സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇന്നലെയാണ് സ്വപ്നയുടെ കോഫെപോസ തടവ് ഹൈക്കോടതി റദ്ദാക്കിയത്. തുടർച്ചയായി കള്ളക്കടത്ത് ഇടപാടുകൾ നടത്തുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കുന്ന നിയമം സ്വപ്നയ്ക്ക് ബാധകമാക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇവർക്കെതിരെ നേരത്തേ സമാന കേസ് ഇല്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.
കോഫെപോസ തടവു കാലാവധി അവസാനിച്ചാലും എൻഐഎ കേസിലുള്ള ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനാൽ സ്വപ്നയ്ക്കു പുറത്തിറങ്ങാനാവില്ല. ഈ മാസം 26 ന് എൻഐഎ കേസിലുള്ള ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മറ്റു കേസുകളിൽ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ എൻഐഎ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സ്വപ്ന പുറത്തിറങ്ങും. ഇത് ഒഴിവാക്കാനാണ് കേന്ദ്ര ഏജൻസികളുടെ കൊണ്ടുപിടിച്ചുള്ള ശ്രമം. ഹൈക്കോടതി എൻഐഎ കേസ് പരിഗണിക്കുന്നതിനു മുൻപു സുപ്രീം കോടതിയിൽനിന്ന് സ്വപ്ന സുരേഷിന് എതിരായ കോഫെപോസ അപ്പീലിൽ അനുകൂല വിധി സമ്പാദിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.