മുംബൈ : മഹാരാഷ്ട്രയിൽ ട്രെയിനിൽ കവർച്ചാസംഘത്തിന്റെ വിളയാട്ടം. യാത്രക്കാരെ കൊള്ളയടിച്ച കവർച്ചാസംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ചെറുത്തുനിൽപ്പിന് ശ്രമിച്ച ആറ് യാത്രക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. മഹാരാഷ്ട്രയിലെ ഇഗത്പുരി റെയിൽവേ സ്റ്റേഷനിൽനിന്നാണ് കവർച്ചാസംഘം ട്രെയിനിലെ സ്ലീപ്പർ കോച്ചുകളിലൊന്നിൽ കയറിയത്. ആയുധങ്ങളുമായി എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്.
ട്രെയിൻ യാത്ര തുടരുന്നതിനിടെ ഇവർ യാത്രക്കാരെ കൊള്ളയടിക്കാൻ തുടങ്ങി. ഓരോ യാത്രക്കാരിൽനിന്നും പണവും സ്വർണവും കവർന്നു. ചെറുത്തുനിൽപ്പിന് ശ്രമിച്ചവരെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ആറ് യാത്രക്കാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇതിനിടെ കോച്ചിലുണ്ടായിരുന്ന ഒരു സ്ത്രീയെ കവർച്ചാസംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.
ട്രെയിൻ കസാറ റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെയാണ് കൊള്ളയും ബലാത്സംഗവും പുറത്തറിയുന്നത്. കോച്ചിലെ യാത്രക്കാർ ഉറക്കെ ബഹളംവെച്ചതോടെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ ഈ കോച്ചിലേക്ക് ഓടിവന്നു. തുടർന്ന് രണ്ട് പ്രതികളെ ഉടൻതന്നെ പിടികൂടി. ട്രെയിനിൽ നടത്തിയ തിരച്ചിൽ രണ്ടുപേർ കൂടി പിടിയിലായി. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി നാലുപേരെ പിടികൂടാൻ തിരച്ചിൽ തുടരുകയാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളിൽനിന്ന് 34000 രൂപയുടെ മോഷണമുതൽ കണ്ടെടുത്തിട്ടുണ്ട്. കവർച്ചാക്കേസിന് പുറമേ ബലാത്സംഗക്കേസും ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും റെയിൽവേ പോലീസ് പറഞ്ഞു.






























