കോട്ടയം : സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഭൂമി വിൽപ്പനയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ ഇടപാടാണ് ഭൂമി വിൽപ്പനയിൽ നടത്തിയതെന്ന് ഇ.ഡി പറയുന്നു. കേസന്വേഷണത്തിന്‍റെ ഭാഗമായി ഇടനിലക്കാർക്ക് നോട്ടീസ് അയച്ചു.
കേസില്‍ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പ്രതികളാണ് ഉള്ളത്. ഭൂമി വിൽപ്പനയിലെ ഇടനിലക്കാരും വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്.
ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം.