മുംബൈ : ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). കേസിൽ നടി അനന്യ പാണ്ഡെയെ നാല് മണിക്കൂറോളം ചോദ്യംചെയ്തതിന് പിന്നാലെ ഷാരൂഖ് ഖാന്റെ മാനേജറായ പൂജ ദധ്ലാനിയെയും എൻ.സി.ബി. ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു.
ശനിയാഴ്ച മുംബൈയിലെ എൻ.സി.ബി. ഓഫീസിലെത്തിയ പൂജയിൽനിന്ന് ആര്യൻ ഖാനെ സംബന്ധിച്ചുള്ള കൂടുതൽവിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആര്യന്റെ ചികിത്സാരേഖകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളും ഹാജരാക്കാനും പൂജയോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കഴിഞ്ഞദിവസം നടി അനന്യ പാണ്ഡെയിൽനിന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. നാല് മണിക്കൂറോളമാണ് അനന്യയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. നടിയുടെ ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുക്കുകയും ചെയ്തു. ആര്യനുമായി നടത്തിയ ചാറ്റുകളെ സംബന്ധിച്ചും അനന്യയിൽനിന്ന് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിരുന്നു. കുറച്ച് കഞ്ചാവ് സംഘടിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നായിരുന്നു ആര്യൻ അനന്യയോട് ചാറ്റിനിടെ ചോദിച്ചിരുന്നത്.
താൻ സംഘടിപ്പിക്കാം എന്നായിരുന്നു നടിയുടെ മറുപടി. എന്നാൽ ഇതേക്കുറിച്ച് എൻ.സി.ബി. ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വെറും തമാശ മാത്രമാണെന്നായിരുന്നു അനന്യയുടെ മറുപടി. ആര്യൻ ഖാനൊപ്പം ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിച്ചുവെന്നും ആര്യൻ ഖാന്റെ സഹോദരി സുഹാനയുടെ അടുത്ത സുഹൃത്താണെന്നും അനന്യ പാണ്ഡെ പറഞ്ഞതായി എൻ.സി.ബി വൃത്തങ്ങൾ വെളിപ്പെടുത്തി. ആര്യനും സുഹാനയും തന്റെ കുടുംബസുഹൃത്തുക്കളാണ്. അതിൽക്കവിഞ്ഞ് മയക്കുമരുന്നുമായി ബന്ധമില്ലെന്നും അനന്യ പാണ്ഡെ ചോദ്യം ചെയ്യലിൽ മറുപടി നൽകി.
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അനന്യ പാണ്ഡെയെ എൻ.സി.ബി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നും നിർദേശമുണ്ട്. അനന്യയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതിനിടെ വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യലിന് വൈകിയെത്തിയ അനന്യയ്ക്ക് എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കെഡെ കർശനമായ താക്കീത് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ഇത് സിനിമാ പ്രൊഡക്ഷൻ ഹൗസ് അല്ലെന്നും കേന്ദ്ര ഏജൻസിയുടെ ഓഫീസാണെന്നും സമീർ വാങ്കെഡെ നടിയെ ഓർമിപ്പിച്ചെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹാജരാകാൻ നിർദേശിച്ച സമയത്ത് ഓഫീസിലെത്തണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് നടിയോട് എൻ.സി.ബി. ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അനന്യ പാണ്ഡെ എൻ.സി.ബി. ഓഫീസിൽ ഹാജരായത്. ഇതാണ് സമീർ വാങ്കെഡെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.