ചെങ്ങന്നൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബദ്ധിച്ച് സേവ സമർപ്പൺ അഭിയാൻ്റെ ഭാഗമായി ബിജെപി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി ലോട്ടറിവിൽപ്പനക്കാരന്‍റെ മക്കളുടെ വിദ്യഭ്യാസം ഏറ്റെടുത്തു. കൊവിഡ് മൂലം സാമ്പത്തിക ബാധ്യതയിൽ ജീവനൊടുക്കിയ ഭിന്നശേഷിക്കാരനായ ലോട്ടറിവിൽപന നടത്തിയിരുന്ന കാരയ്ക്കാട് എട്ടാം വാർഡിൽ ഹരി വിലാസത്തിൽ ശ്രീകുമാറിൻ്റെ മകളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വിനായകൻ, മുന്നാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി എന്നിവരുടെ പത്താം ക്ലാസ് വരെയുള്ള വിദ്യഭ്യാസ ചിലവുകളാണ് ആദ്യഘട്ടമായി ബിജെപി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്തത്.
മുച്ചക്ര സ്ക്കൂട്ടറിൽ സഞ്ചരിച്ചു ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന ശ്രീകുമാർ കൊവിഡ് കാലത്ത് കച്ചവടം കുറഞ്ഞതും ടിക്കറ്റ് വിൽക്കാതെ ബാക്കി വന്നതും കടം പോയത് തിരികെ കിട്ടാതെ വന്നതുമൂലം ലോട്ടറി വാങ്ങിയ വകയിൽ ഒരു ലക്ഷം രൂപയിലധികംവന്ന സാമ്പത്തിക ബാധ്യത താങ്ങാൻ ആകാതെ വീടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബദ്ധിച്ച് സേവ സമർപ്പൺ അഭിയാൻ്റെ ഭാഗമായി ബിജെപി ജനപ്രതിധിനികളും, ഭാരവാഹികളും വീട്ടിലെത്തി താല്കാലികമായി ഉള്ള ചിലവുകൾക്ക് ഉള്ള സാമ്പത്തിക സഹായം ശ്രീകുമാറിൻ്റെ ഭാര്യ ജ്യോതിയുടെ കൈവശം കൈമാറി രണ്ടു കുട്ടികളുടെയും വിദ്യഭ്യാസം ഏറ്റെടുത്തതായി അറിയിക്കുകയും ചെയ്തു.
ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും ഗ്രാമ പഞ്ചായത്തംഗവുമായ പ്രമോദ് കാരയ്ക്കാട്, മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, വിശ്വഹിന്ദുപരിക്ഷത്ത് ജില്ല വർക്കിംഗ് പ്രസിഡൻറ് ജി.സുധീഷ്, ബി.ജെ.പി മണ്ഡലം കമ്മിറ്റിയംഗം കെ.ആർ അനന്തൻ, ഗ്രാമപഞ്ചായത്തംഗം പുഷ്പകുമാരി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻ്റ് അനൂപ് പെരിങ്ങാല, ജനറല്‍സെക്രട്ടറി പി.ബി രാജേന്ദ്രൻ, സി.പി സുരേഷ് , അനിൽ കുമാർ, എന്നിവർ പങ്കെടുത്തു.