കാബൂൾ : ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം ഉടൻ പ്രവർത്തനസജ്ജമാക്കാനൊരുങ്ങി താലിബാൻ. ഇതിനുള്ള സാങ്കേതിക സഹായം നൽകുന്നതിനായി വ്യോമയാന വിദഗ്ധർ കാബൂളിൽ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. വിദഗ്ധരുമായി ഖത്തറിൽ നിന്നുള്ള വിമാനം കാബൂളിൽ ലാൻഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാങ്കേതിക സഹായം നൽകുന്നത് സംബന്ധിച്ച് ഖത്തറിൽനിന്നുള്ള വിദഗ്ധ സംഘം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ താലിബാന്റെ അഭ്യർഥന പ്രകാരമാണ് ഖത്തറിൽ നിന്നുള്ള സംഘം അഫ്ഗാനിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലുകൾക്കടക്കം സഹായം ഉറപ്പാക്കാനും സഞ്ചാര സ്വാതന്ത്ര്യപുനഃസ്ഥാപിക്കാനുമാണ് കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിക്കാൻ താലിബാൻ ശ്രമിക്കുന്നതെന്നാണ് സൂചന. അതേസമയം ഒഴിപ്പിക്കൽ നടപടികൾക്കിടെ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾ വിമാനത്താവളത്തെ തകർത്തുവെന്ന് മുതിർന്ന താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് വിമാനത്താവളം പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്നും അനസ് ഹഖാനി വ്യക്തമാക്കി.