തിരുവനന്തപുരം: ചിറയിന്‍കീഴ് എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് പിതാവ് ദിലീപ്. രക്തപരിശോധനയില്‍ കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ ശ്വാസതടസം ഉണ്ടെന്ന കാര്യം മകന്‍ ഡോക്ടറോട് പറഞ്ഞിരുന്നെന്നും മകന്‍ ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ ഡോക്ടര്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. ‘കുട്ടിക്ക് ശ്വാസതടസവും കാഴ്ചമങ്ങളും ഉണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നിട്ടും ആശുപത്രി ജീവനക്കാരും അധികൃതരും ഗൗരവത്തിലെടുത്തിരുന്നില്ല. രക്തപരിശോധനയില്‍ പാമ്പുകടിയേറ്റ ലക്ഷണങ്ങള്‍ കണ്ടില്ലെന്നാണ് ആശുപത്രി നല്‍കിയ വിശദീകരണം.
ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും പോകുന്ന വഴിയേ കൊച്ച് പോകുകയായിരുന്നു ദിലീപ് പറഞ്ഞു. ‘പ്ലാസ്റ്റിക് ഷീറ്റുകള്‍ മേഞ്ഞ, ശരിയായ അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിലത്ത് കിടന്നുറങ്ങുമ്പോഴാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. കെട്ടുറപ്പും ഭദ്രതയുമുള്ള വീടിനായി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല’- പിതാവ് പറഞ്ഞു. പ്രദേശത്ത് സാധാരണയായി പാമ്പുകളെ കാണാറില്ലെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും നാട്ടുകാര്‍ പ്രതികരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.






























