കൊല്ലം: വസ്തു അളക്കുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് സർവ്വേയർ വിജിലൻസ് പിടിയിലായി. കൊല്ലം താലൂക്ക് സർവ്വേയറായ അനിൽ കുമാറാണ് 3000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. അഞ്ചൽ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി. കൊല്ലം മുളവനയിലുള്ള രണ്ടര സെൻ്റ് ഭൂമി അളന്നു തിരിക്കാൻ സർവ്വേയർ 3000 രൂപ ആവശ്യപ്പെട്ടത് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ്റ് വസ്തു അളന്ന് തിരിക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഡിസംബർ മാസം കൊല്ലം താലൂക്ക് ഓഫീസിലാണ് പരാതിക്കാരൻ ഇതിനായി അപേക്ഷ നൽകിയത്. വസ്തു അളക്കുന്നതിന് താലൂക്ക് സർവ്വേയറായ അനിൽ കുമാറിനെ പല പ്രാവശ്യം നേരിൽ കണ്ടിരുന്നെങ്കിലും ഇദ്ദേഹം കാണാൻ കൂട്ടാക്കിയിരുന്നില്ല.
ജനുവരി 15ന് പരാതിക്കാരൻ താലൂക്ക് സർവ്വേയറെ നേരിൽ കണ്ടപ്പോൾ 3,000/- രൂപ കൈക്കൂലി നൽകിയാൽ വസ്തു അളക്കാൻ വരാമെന്ന് പറയുകയായിരുന്നു എന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. തുടർന്ന് പരാതിക്കാരൻ ഈ വിവരം കൊല്ലം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്ന് രാവിലെ 11:30 മണിയോടെ സർവെയർ വസ്തു അളക്കാനെത്തി. അവിടെവെച്ചുതന്നെ പരാതിക്കാനിൽ നിന്നും 3,000/- രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഇദ്ദേഹത്തെ കൈയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.