കോന്നി : കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും കടുവ പശുവിനെ കൊന്നുഭക്ഷിക്കുകയും ചെയ്ത കുളത്തുമൺ താമരപ്പള്ളി ഭാഗത്ത് പശുവിന്റെ ജഡം ഭക്ഷിക്കാൻ കടുവ പല തവണ എത്തിയത് നാട്ടുകാരിൽ ഭീതി വർധിപ്പിക്കുന്നു. ദിവസങ്ങൾക്ക് മുൻപാണ് താമരപ്പള്ളി അഭിജിത് ഭവനിൽ അനിൽ കുമാറും മകൻ അഭിജിത്തും കാണാതായ പശുവിനെ തിരയുന്നതിന് ഇടയിൽ കടുവയെ കാണുന്നത്. പടക്കം പൊട്ടിച്ചും ബഹളം വെച്ചും കടുവയെ ഓടിച്ച് വിടുകയായിരുന്നു. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുമായിരുന്നു. കൊന്നിട്ട പശുവിന്റെ ജഡം ഭക്ഷിക്കാൻ കടുവ നിരവധി തവണ സ്ഥലത്ത് എത്തുകയും ഇത് ഭക്ഷിക്കുകയും ചെയ്തിട്ടും വനം വകുപ്പ് പ്രദേശത്ത് കടുവയെ കുടുക്കാൻ കെണി സ്ഥാപിക്കുന്ന നടപടികളിലേക്ക് നീങ്ങിയില്ല എന്നതാണ് നാട്ടുകാർ ഉന്നയിക്കുന്ന ആക്ഷേപം.
പശുവിന്റെ ജഡം പകുതിയിൽ കൂടുതൽ കടുവ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുളത്തുമൺ, കല്ലേലി, ചെളിക്കുഴി ഭാഗങ്ങൾ വന മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ ആയതിനാൽ ജനങ്ങൾ കൂടുതൽ ഭീതിയിലാണ് ഇപ്പോൾ. കടുവയെ കണ്ടുവെന്ന് പറയുന്ന പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കുക മാത്രമാണ് ബന്ധപ്പെട്ടവർ ചെയ്തിരിക്കുന്നത്. ക്യാമറയിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞാൽ മാത്രമേ കൂടുവെക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ പറയുന്നു. കടുവാ ഭീതി മൂലം ആളുകൾക്ക് പുറത്ത് ഇറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാരും പറയുന്നു.





























