ചെന്നൈ : തമിഴ്‌നാട്ടില്‍ ഘടക കക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ കടുത്ത നിലപാടുമായി ഡിഎംകെ. മുമ്പ് നൽകിയിരുന്ന സീറ്റുകളൊന്നും ഇത്തവണ നല്‍കാനാവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡിഎംകെ ഘടക കക്ഷികളോട്. മുസ്ലിം ലീഗിനും മനിതനേയ മക്കള്‍ കക്ഷിക്കും യഥാക്രമം മൂന്നും രണ്ടും സീറ്റുകള്‍ നല്‍കാന്‍ ധാരണയായി. കഴിഞ്ഞ തവണ മുസ്ലിം ലീഗിന് അഞ്ചും മനിതനേയ മക്കള്‍ കക്ഷിക്ക് നാലും സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇടതുപാര്‍ട്ടികളുമായും കോണ്‍ഗ്രസുമായും ഇതുവരെ ധാരണയിലെത്താനായിട്ടില്ല. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് കേരളത്തിനൊപ്പം ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. സിപിഎമ്മും സിപിഐയും പത്ത് മുതല്‍ 12 സീറ്റുകളാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇരുപാര്‍ട്ടികള്‍ക്കുമായി ആറ് സീറ്റുകള്‍ മാത്രമേ നല്‍കാനാവൂ എന്നതാണ് ഡിഎംകെ നിലപാട്. ഇന്ന് ചേര്‍ന്ന ഉഭയകക്ഷി യോഗത്തില്‍ സീറ്റ് സംബന്ധിച്ച് ധാരണയായില്ല. പ്രധാന സഖ്യകക്ഷിയായ കോണ്‍ഗ്രസ് 35 സീറ്റാണ് ആവശ്യപ്പെട്ടത്. 20 സീറ്റുകള്‍ വരെ നല്‍കാമെന്നാണ് ഡിഎംകെ നേതൃത്വം അറിയിച്ചിട്ടുള്ളത്. നാളെ കോണ്‍ഗ്രസ് നേതാക്കളുമായി ഡിഎംകെ ചര്‍ച്ച നടത്തുന്നുണ്ട്. ഈ യോഗത്തില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകും. വൈക്കോയുടെ എംഡിഎംകെയുമായും തോല്‍ തിരുമാവലവന്‍ നേതൃത്വം നല്‍കുന്ന വിസികെയുമായും ഡിഎംകെ സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്.