ചെന്നൈ : ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഓൺലൈൻ ഗെയിം നിരോധനത്തിനുള്ള ഓർഡിനൻസിനു ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകി. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു നിയമമായി മാറിയേക്കും. ആത്മഹത്യകൾ വർധിച്ചതാണ് ഇത്തരം ഗെയിമുകൾ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിയമത്തിന്‍റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്‍റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സമിതി ജൂൺ 27ന് മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചു.
ഓൺലൈൻ ചൂതാട്ടത്തിലോ ഓൺലൈൻ ഗെയിമിലോ ഏർപ്പെടുന്നവർക്ക് മൂന്ന് മാസം വരെ തടവോ 5,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. നിരോധിത ഗെയിമുകളെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളിൽ ആരെങ്കിലും പരസ്യം ചെയ്യുകയോ ഉണ്ടാക്കുകയോ ചെയ്താൽ ബന്ധപ്പെട്ട വ്യക്തിക്ക് ഒരു വർഷം തടവോ അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.
ദാതാവിന് ഓർഡിനൻസിൽ മൂന്ന് വർഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാദേശികമല്ലാത്ത ഓൺലൈൻ ഗെയിമുകൾ നൽകുന്നവർക്കും ഓർഡിനൻസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.