ചെന്നൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളിയായ പ്രിൻസിപ്പൽ ചെന്നൈയിൽ അറസ്റ്റിൽ. ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിൻസിപ്പൽ ജോര്‍ജ്ജ് എബ്രഹാം ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. സൈദാപേട്ട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്‌ലറ്റ് കൂടിയാണ് ജോർജ്. ഇയാൾക്കെതിരെ ആദ്യമായിട്ടല്ല ആരോപണമുയരുന്നത്. മുൻപും ഇയാൾ പല പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയിരുന്നു.
ജിമ്മിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇയാളുടെ പെരുമാറ്റം പെൺകുട്ടി ചോദ്യം ചെയ്തതോടെ ഭീഷണിയായി. നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാളുടെ ഭീഷണി. എന്നാൽ, പെണ്‍കുട്ടി മാനേജ്മെന്‍റിനോട് പരാതിപ്പെട്ടു. മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പെൺകുട്ടിയുടെ പരാതി ഗൗരവമായെടുത്ത കോളേജ് മാനേജ്മെന്‍റ് മാര്‍ച്ച് 11 ന് പൊലീസില്‍ പരാതിപ്പെട്ടു. പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്‍റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.