ചെന്നൈ: വോട്ടെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടിൽ വൻ പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ ആവേശഭരിതമാകുന്നു. നാഗർകോവിലിൽ വമ്പൻ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി എൻ ഡി എ ക്യാമ്പിന് വലിയ ആവേശം പകർന്നു. നാഗർകോവിൽ നഗരത്തിൽ ഒരു കിലോമീറ്ററോളം നീണ്ട റോഡ് ഷോയിൽ എൻ ഡി എ നേതാക്കൾക്കും സ്ഥാനാർഥികൾക്കും ഒപ്പം അണിനിരന്ന പ്രധാനമന്ത്രിയെ ആയിരക്കണക്കിന് പ്രവർത്തകരാണ് ആവേശത്തോടെ വരവേറ്റത്. യാത്രയ്ക്കിടയിൽ അംബേദ്കർ, എം ജി ആർ എന്നിവരുടെ പ്രതിമകളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തുകയും ചെയ്തു. ‘വികസിത് തമിഴ്‌നാട്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തമിഴ് ജനതയുടെ പിന്തുണ തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്.
മറുവശത്ത് തുടർഭരണം ലക്ഷ്യമിടുന്ന സ്റ്റാലിൻ, കേന്ദ്രത്തിന്‍റെ മണ്ഡല പുനർനിർണയനീക്കം ആയുധമാക്കിയുള്ള പ്രചാരണത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് കടന്നാക്രമിച്ചുകൊണ്ടാണ് സ്റ്റാലിന്‍റെ പ്രചരണം. മണ്ഡല പുനർനിർണയനീക്കത്തിൽ തമിഴ്നാട്ടിൽ വ്യാഴാഴ്ച കരിങ്കൊടി പ്രതിഷേധത്തിനും സ്റ്റാലിൻ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ വീട്ടിലും കരിങ്കൊടി ഉയർത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. പൊതുഇടങ്ങളിലും കരിങ്കൊടിയുമായി പ്രതിഷേധിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.






























